ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാംഗ്ചുക് ബംഗ്ലാദേശിലും നേപ്പാളിലും നടന്നതിന് സമാനമായ ജെൻസി കലാപത്തിന് ആഹ്വാനം ചെയ്തതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.
തന്റെ ലക്ഷ്യങ്ങൾക്ക് മറയായി ഗാന്ധിജിയുടെ പ്രസംഗങ്ങളും ഉപയോഗിച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സോനം വാംഗ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആംഗ്മോ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് നാല് പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബർ 26ന് ആയിരുന്നു സോനത്തെ എൻഎസ്എ പ്രകാരം കസ്റ്റഡിയിലെടുത്തത്.
നിലവിൽ ജോധ്പൂർ സെൻട്രൽ ജയിലിൽ തടങ്കലിൽ കഴിയുകയാണ് സോനം വാംഗ്ചുക്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് വാംഗ്ചുകിനായി കോടതിയിൽ ഹാജരായത്. കേസിൽ ചൊവ്വാഴ്ചയും വാദം തുടരും.